2010, ഫെബ്രു 26

സ്വത്തി­ലെ കൂ­ട്ടു­ടമ­സ്ഥ­ത സ­മ­ത്വ­ത്തി­ലേ­ക്കു­ള്ള വഴി


മു­ഴു­വന്‍ പേ­രു­ടെയും പു­രോ­ഗ­തി­ക്ക് തു­ല്യാ­വ­കാ­ശവും തു­ല്യാ­വ­സ­രവും എ­ന്ന മു­ദ്രാ­വാ­ക്യ­മാ­ണ് ഇ­ത്ത­വണ­ത്തെ സാര്‍­വ്വ­ദേശിയ വ­നി­താ­ദി­ന­ത്തി­നു­ള്ളത്. പ­ക്ഷേ വ­നി­താ­ദി­നാ­ച­ര­ണ­ത്തി­ന്റെ ശ­താ­ബ്ദി വര്‍­ഷ­മാ­യിട്ടും ബ­ഹു­ഭൂ­രിപ­ക്ഷം സ്­ത്രീ­കള്‍ക്കും ഭൂ­മി­യിലും സ്വ­ത്തി­ലു­മു­ള്ള അ­വ­കാ­ശവും ഉ­പ­യോ­ഗ­വും നി­യ­ന്ത്ര­ണവും ഉ­ട­മ­സ്ഥ­തയും ഒ­ക്കെ സ്വ­പ്‌­നം മാ­ത്ര­മാ­യി തു­ട­രുന്നു. മ­റു­വശ­ത്ത് പു­രു­ഷ­കേ­സ­രികള്‍ 'ജ­ന്മ­സി­ദ്ധവും ദൈ­വ­ദ­ത്ത­വുമാ­യ' ത­ങ്ങ­ളു­ടെ സ്വ­ത്ത­വ­കാ­ശം അ­ഭം­ഗു­രം നി­ല­നിര്‍­ത്തുന്നു. 'വി­വാ­ഹാന­ന്ത­ര സ്വ­ത്തില്‍ പു­രു­ഷ­നൊ­പ്പം സ്­ത്രീക്കും തു­ല്യാ­വ­കാ­ശം' എ­ന്ന ആശ­യം പു­രു­ഷാ­ധിപ­ത്യ വ്യ­വ­സ്ഥ­യ്‌­ക്കെ­തി­രാ­യ സ­മ­രവും സ­മ­ത്വ­ത്തി­ലേ­ക്കു­ള്ള വ­ഴി­യി­ലെ ചെ­റു­തല്ലാ­ത്ത കാല്‍­വെ­യ്­പ്പു­മാ­ണ്.
ആ­ദ്യകാ­ല വര്‍­ഗ്ഗ-പൂര്‍­വ്വ ഘ­ട്ട­ത്തില്‍ ല­ളി­തമാ­യ ഉ­പ­ക­ര­ണ­ങ്ങളും ജീ­വ­നോ­പാ­ധി­കളും മാ­ത്ര­മാ­ണ് മ­നു­ഷ്യ­ന് സ്വ­ന്ത­മാ­യി ഉ­ണ്ടാ­യി­രു­ന്നത്. ഈ സ്വ­ത്തു­ക്ക­ളില്‍ സ്­ത്രീ­ക്കും പു­രു­ഷനും തു­ല്യാ­വ­കാ­ശം ഉ­ണ്ടാ­യി­രു­ന്നു­വെന്നും ച­രിത്രം സാ­ക്ഷ്യ­പ്പെ­ടു­ത്തുന്നു. എ­ന്നാല്‍ ക്രമേ­ണ കാ­ലി­വ­ളര്‍­ത്ത­ലും കൃ­ഷിയും ആ­രം­ഭി­ച്ച­തോടെ, ഭക്ഷ­ണം തേ­ടി അ­ല­യു­ന്ന സ്വ­ഭാ­വം മ­നു­ഷ്യന്‍ ഉ­പേ­ക്ഷി­ക്കു­കയും സമ്പ­ത്ത് വര്‍­ദ്ധ­മാ­ന­മായ തോ­തില്‍ ഉ­ണ്ടാ­കു­വാനും തു­ടങ്ങി. ഇങ്ങ­നെ കാ­ലി­വ­ളര്‍­ത്ത­ലി­ന്റെ ഭാ­ഗ­മാ­യി കാ­ലിക­ളെ മേ­യ്­ക്കു­വാ­നാ­യി പു­രു­ഷന്‍ വീ­ടി­നു പു­റത്തു­പോ­കേ­ണ്ടി­വ­രു­കയും പ്ര­സ­വ­ശേ­ഷം കു­ഞ്ഞി­നെ മു­ല­യൂ­ട്ടു­ന്ന സ്­ത്രീ­കള്‍ വീ­ട്ടി­ലി­രി­ക്കേ­ണ്ടി­വ­രു­ക­യും ഉ­ണ്ടായി. വീ­ട്ടി­ലി­രു­ന്ന സ്­ത്രീകള്‍­പോലും മണ്‍­പാ­ത്ര നിര്‍­മ്മാ­ണം തു­ണി­നെ­യ്­ത്ത് തു­ടങ്ങിയ ജോ­ലി­ക­ളില്‍ ത­ങ്ങ­ളു­ടെ സ­ഹ­ജ­മാ­യ അ­ദ്ധ്വാ­ന വാ­സ­ന ഉ­പ­യോ­ഗ­പ്പെ­ടുത്തി. ഇ­ത് പ­ക്ഷേ, പുതി­യൊ­രു അ­ദ്ധ്വാ­ന വി­ഭജ­നം സൃ­ഷ്ട­ിക്കു­കയും ക്രമേ­ണ പു­രുഷ­ന് സ്ത്രീ­യു­ടെ മേല്‍ സാ­മ്പ­ത്തി­കവും സാ­മൂ­ഹ്യ­വുമാ­യ മേ­ധാ­വി­ത്വം ന­ല്‍­കു­ന്ന­തി­ലേ­ക്ക് വ­ഴി­വെ­യ്­ക്കു­കയും ചെ­യ്തു. വീ­ടി­ന് വെ­ളി­യില്‍ പുതി­യ ഉ­ത്­പാ­ദ­നോ­പ­ക­ര­ണ­ങ്ങള്‍ സൃ­ഷ്ടി­ക്ക­പ്പെട്ടു. അ­വ­യുടെ­യൊ­ക്കെ ഉ­ടമ­സ്ഥ­ത പു­രു­ഷ­നി­ലേ­ക്ക് വന്നു­ചേരു­വാന്‍ തു­ടങ്ങി. ഇ­തോ­ടെ വീ­ട്ടി­നു­ള്ളില്‍ സ്­ത്രീ­കള്‍ ചെ­യ്­തു­വ­ന്ന അ­ദ്ധ്വാ­ന­ത്തി­ന്റെ സാ­മൂ­ഹ്യ സ്വ­ഭാ­വം ന­ഷ്ട­പ്പെട്ടു. സ്­ത്രീ-പുരു­ഷ ബ­ന്ധ­ത്തില്‍ മൗ­ലി­ക­മാ­യ മാ­റ്റ­ത്തിനും ഇ­ത് കാ­ര­ണ­മായി. ഇ­ങ്ങനെ, സ്വ­കാ­ര്യ സ്വ­ത്തി­ന്റെ ആ­വിര്‍­ഭാ­വ­ത്തോ­ടെ അ­തി­ന്റെ പിന്‍തു­ടര്‍­ച്ച ഉ­പ്പാക്കു­ക പു­രു­ഷ­ന്റെ പ്ര­ശ്‌­ന­മാ­യി മാ­റി­യതും ഏ­ക ഭര്‍­തൃ­കു­ടും­ബം എ­ന്ന സ്ഥാ­പ­ന­ത്തി­ന്റെ വ­ളര്‍­ച്ച­യ്­ക്ക് കാ­ര­ണ­മാ­യതും എംഗ­ത്സ് ത­ന്റെ വി­ഖ്യാ­ത­മാ­യ 'കു­ടുംബം, സ്വ­കാ­ര്യ­സ്വത്ത്, ഭ­ര­ണ­കൂ­ടം ഇ­വ­യു­ടെ ഉ­ത്ഭവം' എ­ന്ന കൃ­തി­യില്‍ വി­ശ­ദ­മാ­യി വി­വ­രി­ക്കു­ന്നു­ണ്ട്.
സ്വ­കാ­ര്യ­സ്വ­ത്തി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള വ്യ­ത്യസ്­ത വ്യ­വ­സ്ഥി­തി­ക­ളില്‍ ഒ­രു രൂ­പ­ത്തി­ല­ല്ലെ­ങ്കില്‍ മ­റ്റൊ­രു രൂ­പ­ത്തില്‍, വര്‍­ഗ്ഗ­പ­രമാ­യ അ­ടി­ച്ച­മര്‍­ത്ത­ലി­നൊ­പ്പം ലിം­ഗ­പ­രമാ­യ അ­ടി­ച്ച­മര്‍­ത്തലും ശ­ക്ത­മാ­യി നി­ല­നി­ന്നു പോന്നു. നാ­ടു­വാ­ഴി­ത്ത­ത്തി­ലെ കൂ­ട്ടു­കു­ടും­ബം മു­ത­ലാ­ളി­ത്വ­ത്തി­ലെ അ­ണു­കു­ടും­ബ­മാ­യി മാ­റി­യെ­ങ്കിലും സ്വ­ത്ത­വ­കാ­ശം ആ­ത്യ­ന്തി­ക­മാ­യി പു­രു­ഷ­ന്മാ­രു­ടെ കൈവ­ശം ത­ന്നെ തു­ടര്‍­ന്നു. 1956-ലെ ഹി­ന്ദു പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മ­വും 1925-ലെ ഇ­ന്ത്യന്‍ പിന്തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മവും സ്­ത്രീ­ക്ക് കു­ടും­ബ­സ്വ­ത്തി­ലു­ള്ള അ­വ­കാ­ശം അം­ഗീ­ക­രി­ച്ചു­വെ­ങ്കിലും ഫ­ല­ത്തില്‍ പ­രി­മി­തമായ ആ അ­വ­കാ­ശം പോലും പ­ല­പ്പോഴും അ­വള്‍­ക്ക് നി­ഷേ­ധി­ക്കപ്പെടു­ന്ന­താ­യി കാ­ണാം. നി­യ­മ­ത്തി­ന്റെ സ­മ്മര്‍­ദ്ദം മൂലം കു­ടും­ബ­സ്വ­ത്തില്‍ അം­ഗീ­ക­രി­ക്കു­ന്ന, പ­ല­പ്പോഴും നി­ഷേ­ധി­ക്കപ്പെടു­ന്ന ഈ അ­വ­കാ­ശം ആര്‍ജ്ജി­ത സ്വ­ത്തിലും സ്­ത്രീ­യു­ടെ അ­ദ്ധ്വാ­ന­ഫ­ല­മാ­യു­ണ്ടാ­കു­ന്ന സ്വ­ത്തി­ലും വി­വാ­ഹാന­ന്ത­ര സ്വ­ത്തിലും നല്‍­കു­വാന്‍ ന­മ്മു­ടെ സ­മൂ­ഹം ത­യ്യാ­റല്ലാ­യെന്ന­ത് ഇ­നിയും വേണ്ട­ത്ര ച­ര്‍­ച്ച­ചെ­യ്യ­പ്പെ­ടാ­ത്ത വലി­യൊ­രു വി­വേ­ച­ന­മാണ്. മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തില്‍ സ്­ത്രീ­കള്‍ സ്വ­ത­ന്ത്ര­ക­ളാ­ണെ­ന്ന് വാ­ദി­ക്കു­ന്നവര്‍­പോലും ഉ­ത്­പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥ­തയും അ­വ­കാ­ശവും അ­വ­ളു­മാ­യി പ­ങ്കു­വെ­യ്­ക്കു­വാന്‍ ത­യ്യാ­റല്ല എ­ന്ന് ചു­രു­ക്കം.
കേവ­ലം രാ­ഷ്ട്രീ­യമോ സാ­മൂഹ്യമോ ആ­യ അ­ധി­കാ­ര­ങ്ങള്‍ പ­ങ്കു­വെ­ച്ചാല്‍­പ്പോലും സ­മൂ­ഹ­ത്തി­ലെ നിര്‍­ണ്ണാ­യ­ക സ്വാധീ­ന ശ­ക്തിയാ­യ സ്വ­ത്തു­ടമ­സ്ഥ­ത സ്­ത്രീ­യു­മാ­യി കൈ­മാ­റാനും പ­ങ്കു­വെ­യ്­ക്കു­വാനും പു­രുഷന്‍ ത­യ്യാ­റാ­കാ­ത്തി­ട­ത്തോ­ളം മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തില്‍ സ്­ത്രീ-പുരു­ഷ സ­മ­ത്വ­ത്തി­ന് വേ­ണ്ടി­യു­ള്ള യ­ത്‌­നം അ­ധ­ര­വ്യാ­യാ­മ­മാ­യി നി­ല­നില്‍­ക്കു­മെ­ന്ന­തി­ന് സംശ­യം വേണ്ട.
പു­രുഷ­ന് ഭൂ­മി­യി­ലേയും സ്വ­ത്തി­ലേയും അ­വ­കാ­ശം ജ­ന്മ­സി­ദ്ധ­മാ­ണെ­ന്ന് അം­ഗീ­ക­രി­ക്കു­വാന്‍ ത­യ്യാ­റാ­കു­ന്ന മ­ത-സാ­മൂ­ഹ്യ നേ­തൃ­ത്വം, സ്­ത്രീ­ക്ക് പ­ക്ഷേ ആ അ­വ­കാ­ശം നല്‍­കു­വാന്‍ ത­യ്യാ­റല്ല. നി­രവ­ധി വ്യ­ക്തി­ക­ളു­ടെയും പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ­യും ശ്രമ­ഫ­ല­മായും നി­യ­മ­നിര്‍­മ്മാ­ണ­ങ്ങ­ളി­ലൂ­ടെ­യും പ­രി­മി­തമാ­യ ചി­ല അ­വ­കാ­ശ­ങ്ങള്‍ സ്വ­ത്തില്‍ സ്­ത്രീ­ക്ക് അ­നു­വ­ദി­ക്കു­വാന്‍ ഇ­ട­യാ­യി­ട്ടു­ണ്ടെ­ങ്കിലും അതു­പോലും നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­താ­യി­ട്ടാ­ണ് അ­നു­ഭ­വ­ങ്ങള്‍ തെ­ളി­യി­ക്കു­ന്നത്. ഹി­ന്ദു പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­നി­യ­മ­ത്തി­ന്റെയും മേ­രി റോ­യി കേ­സി­നെ തു­ടര്‍­ന്നു­ള്ള കൃ­സ്­ത്യന്‍ പിന്‍­തു­ടര്‍­ച്ചാ­വ­കാ­ശ­ത്തി­ന്റെയും ഫ­ല­പ്ര­ാ­പ്­തി പരി­ശോ­ധി­ച്ചാല്‍ അവ ബോ­ധ്യ­പ്പെ­ടു­ന്ന­താണ്. നി­ല­വി­ലു­ള്ള നി­യ­മ­ങ്ങള്‍ ഫ­ല­പ്ര­ദ­മാ­യി ന­ട­പ്പാ­ക്ക­പ്പെ­ടാ­ത്ത­താ­ണ് അത്ത­രം പ­രാ­ജ­യ­ങ്ങള്‍­ക്ക് കാ­ര­ണ­മെ­ങ്കില്‍ വി­വാ­ഹാന­ന്ത­ര സ്വ­ത്തിലും സ്­ത്രീ­കള്‍ സ്വ­ന്ത­മാ­യി ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തിലും അ­വള്‍­ക്കു­ള്ള അ­വ­കാ­ശം ഇ­നിയും സ­മൂ­ഹ­ത്തില്‍ അം­ഗീ­ക­രി­ക്ക­പ്പെ­ടു­കയോ അ­നു­വ­ദി­ക്ക­പ്പെ­ടു­കയോ ചെ­യ്­തി­ട്ടില്ല.
സ്വത്തും സ­മ്പ­ത്തി­ന്മേ­ലു­ള്ള അ­ധി­കാ­രവും നി­ല­നില്‍­പ്പി­ന്റെ അ­ടിസ്ഥാ­ന ഘ­ട­ക­മാ­യി ക­ണ­ക്കാ­ക്ക­പ്പെ­ടു­മ്പോള്‍, ഇ­വ­യില്‍ അ­വ­കാ­ശാ­ധി­ക­ര­ങ്ങ­ളില്ലാ­ത്ത സ്ത്രീ കൂ­ടു­തല്‍ ചൂ­ഷ­ണ­ത്തി­ന് വി­ധേ­യ­മാവു­ക സ്വാ­ഭാ­വി­കമാണ്. ഭൂ­മി­യു­മാ­യി ഏ­റെ അ­ടു­ത്ത് ബ­ന്ധ­പ്പെ­ടു­ന്ന­വളാ­ണ് സ്­ത്രീ. കൃ­ഷി­യി­ലും, കൃ­ഷി­പ്പ­ണി­യി­ലും, ഭൂ­സം­ര­ക്ഷ­ണ­ത്തി­ലും, ഭ­ക്ഷ്യ വി­ള­പ­രി­പാ­ല­ന­ത്തി­ലും, സം­സ്­ക­ര­ണ­ത്തിലും ഒ­ക്കെ സു­പ്രധാ­ന പ­ങ്ക് വ­ഹി­ക്കുന്ന­ത് സ്­ത്രീ­യാണ്. ഇ­ന്ത്യ­യി­ലെ കാര്‍ഷിക തൊ­ഴില്‍ ശ­ക്തി­യു­ടെ 70 ശ­ത­മാ­നവും സ്­ത്രീ­ക­ളാണ്. എ­ന്നാല്‍ ആ ഭൂ­മി­യു­ടെ സ്വ­ത­ന്ത്രമാ­യ ഉ­പ­യോ­ഗാ­ധിക­ര­മോ, ഉ­ട­മ­സ്ഥാ­വകാമോ അ­വള്‍­ക്കില്ല. ഭൂ­മി­യി­ത­ര സ­മ്പ­ത്തി­ലെ - സ്ഥാ­വ­ര ജം­ഗ­മ വ­സ്­തു­ക്ക­ളു­ടെ - ഉ­ട­മ­സ്ഥ­ത­യിലും ഈ സ്ഥി­തി വ്യ­ത്യ­സ്­തമല്ല. കു­ടും­ബ­ത്തില്‍ ഇ­വ­യെല്ലാം കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ന്നത്, വാ­ങ്ങി­ക്ക­പ്പെ­ടു­ന്നത്, ചു­മ­ത­ല­പ്പെ­ടു­ത്ത­പ്പെ­ടു­ന്നത്, ഉ­ട­മ­സ്ഥ­പ്പെ­ടു­ത്ത­പ്പെ­ടു­ന്നത് പു­രുഷ­ന്റെ പേ­രില്‍ മാ­ത്രം.
പു­രുഷ­ന് തോ­ന്നു­മ്പോ­ഴെല്ലാം ആ­രു­ടെയും ആ­നു­വാ­ദ­മില്ലാ­തെ ത­നിച്ച് ഈ സ്വ­ത്തു­ക്കള്‍ വില്‍ക്കാം മ­റ്റു­ള്ള­വര്‍­ക്ക് കൈ­മാ­റ്റം ചെ­യ്യാം, പ­ണ­യ­പ്പെ­ടു­ത്താം, അ­വ­യു­ടെ ജാ­മ്യ­ത്തില്‍ മ­റ്റ് ആ­സ്­തി­കളും വ­രു­മാ­നവും സ­മ്പാ­ദി­ക്കാം, സം­രം­ഭ­ങ്ങള്‍ പ­ടു­ത്തു­യര്‍­ത്താം. ഭാ­ര്യയും അ­മ്മയും സ­ഹോ­ദ­രിയും മ­ക­ളു­മാ­യ സ്­ത്രീ, പു­രു­ഷ­ന്റെ ഭൂ­മി­യില്‍ എ­പ്പോള്‍ വേ­ണ­മെ­ങ്കിലും കു­ടി­യി­റ­ക്ക­പ്പെ­ടാ­വു­ന്ന കു­ടി­കി­ട­പ്പു­കാ­രി­യാ­യി തു­ട­രുന്നു. സ­മൂ­ഹ­ത്തി­ലെ കു­ടും­ബ­ഭാ­രം പേ­റു­ന്ന സ്­ത്രീ­യു­ടെ അവ­സ്ഥ­പോലും ഇ­തില്‍ നിന്നും ഏ­റെ വ്യ­ത്യ­സ്­ത­മല്ല എ­ന്നു­കാ­ണാം. സ്­ത്രീ­ക­ളു­ടെ സാ­മ്പ­ത്തി­കവും സാ­മൂ­ഹ്യ­വുമാ­യ പി­ന്നോ­ക്കാ­വ­സ്ഥ­യു­ടെ പ്രധാ­ന കാ­ര­ണ­മാ­യി സ്വ­ത്തി­ലു­ള്ള അ­വകാ­ശ നി­ഷേ­ധം പ്ര­വര്‍­ത്തി­ക്കു­ന്നു.
ഒ­രു കു­ടും­ബാം­ഗ­ത്തി­ന്റെ അ­വ­കാ­ശ­ത്തി­ലു­പരി, ത­ന്റെ അ­ദ്ധ്വാ­ന­ത്തി­ന്റെ പ­ങ്ക് എ­ന്ന രൂ­പ­ത്തിലും സ്­ത്രീ­ക്ക് സ്വ­ത്തില്‍ അ­വ­കാ­ശ­മുണ്ട്, അര്‍­ഹ­ത­യു­ണ്ട്. സ്­ത്രീ­യു­ടെ കാ­ണാ­പ്പ­ണി­യെ­കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍ ധാ­രാ­ള­മാണ്. ഈ കാ­ണാ­പ്പ­ണിയും സ്വ­ത്ത് സ­മ്പാ­ദ­നവും ത­മ്മി­ലു­ള്ള ബ­ന്ധവും തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്. ഒ­രു പാ­ച­ക­ക്കാ­രി­യുടെ, തൂ­പ്പു­കാ­രി­യു­ടെ, അ­ല­ക്കു­കാ­രി­യു­ടെ, ആ­യ­യു­ടെ, കൂ­ട്ടി­രി­പ്പു­കാ­രി­യു­ടെ, കാ­വല്‍­ക്കാ­രി­യു­ടെ - അങ്ങനെ നി­രവ­ധി റോ­ളു­കള്‍ ഒ­രു കു­ടും­ബ­ത്തില്‍ ഏ­ക­യാ­യി ന­യി­ക്കു­ന്ന­വ­ളാ­ണ് സ്­ത്രീ. ഇ­വ­യ്‌­ക്കോ­രോ­ന്നിനും പ്ര­ത്യേകം, പ്ര­ത്യേ­കം ആ­ളെ ശ­മ്പ­ള­ത്തിന് വെ­യ്‌­ക്കേ­ണ്ടി­വ­രു­മാ­യി­രു­ന്നെ­ങ്കില്‍ പു­രുഷ­ന് അവ­ന്റെ ഒ­രു വ­രു­മാ­നവും മ­തി­യാ­കാ­തെ വ­രുകയും ഇ­ക്ക­ണ്ട സ്വ­ത്തൊ­ക്കെ കു­ടും­ബ­ങ്ങ­ളില്‍ ആര്‍­ജ്ജി­ക്കാന്‍ ക­ഴി­യാ­തെ­വ­രുകയും ചെ­യ്യു­മാ­യി­രുന്നു. പു­തി­യ, പുതി­യ നി­ക്ഷേ്­പ­ങ്ങള്‍ക്കും സ്വ­ത്ത് സ­മ്പാ­ദ­ന­ത്തിനും പ­രുഷ­നെ പ്രാ­പ്­ത­നാ­ക്കു­ന്ന­തില്‍ വലി­യൊ­രു പ­ങ്ക്, സ്­ത്രീ­യു­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള യാ­തൊ­രു മൂ­ല്യവും പ്ര­തി­ഫ­ല­മില്ലാ­ത്ത കാ­ണാ­പ്പ­ണി­ക്കാണ്. ആ­ഴ­ത്തില്‍ പരി­ശോ­ധി­ച്ചാല്‍ പു­രു­ഷന്‍ ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തി­ന് പു­റമേ, പാ­രമ്പ­ര്യ സ്വ­ത്തി­ല്‍ അവ­ന് ല­ഭി­ക്കു­ന്ന അ­വ­കാ­ശ­ത്തി­നു­പി­ന്നി­ലും സ്­ത്രീ­യു­ടെ ഇ­ത്ത­ര­ത്തി­ലു­ള്ള സ­ഹ­ന­ങ്ങ­ളു­ടെ ക­ഥ­യു­ണ്ട­ന്നു­കാ­ണാം. ഒ­ട്ടു­മി­ക്ക വീ­ടു­ക­ളിലും ഈ കാ­ണാ­പ്പ­ണി­യു­ടെ മൂ­ല്യത്തിനു­പു­റമേ, സ്­ത്രീ­യു­ടെ സ്വന്തം തൊ­ഴിലില്‍ നി­ന്നുള്ള വ­രു­മാ­നവും പു­രുഷ­ന്റെ സ്വ­ത്തു­സ­മ്പാ­ദ­ന നി­ക്ഷേ­പ­ത്തി­ലെ പ്രധാ­ന ഭാ­ഗ­മാ­കു­ന്നു­ണ്ട്. കൂ­ടാ­തെ ഭര്‍­തൃ­ഗൃ­ഹ­ത്തില്‍ വീ­ടു­വെ­യ്­ക്കു­ന്ന­തി­ന്റെയും സ്ഥ­ലം വാ­ങ്ങു­ന്ന­തി­ന്റെയും മ­റ്റ് സ്ഥാ­വര - ജം­ഗ­മ വ­സ്­തു­ക്കള്‍ സ­മ്പാ­ദി­ക്കു­ന്ന­തി­ന്റെയും നി­ക്ഷേ­പ­മാ­യി വര്‍ത്തി­ക്കുന്നത് പ­ല­പ്പോഴും അ­വള്‍­ക്ക് സ്­ത്രീ­ധ­ന­മാ­യി ല­ഭി­ക്കു­ന്ന സ്വര്‍­ണ്ണവും പ­ണവും ഒ­ക്കെ­യാണ്. വി­വാ­ഹാന്ത­രം കു­ടും­ബം ആര്‍­ജ്ജി­ക്കു­ന്ന സ്വ­ത്തില്‍ സ്­ത്രീ­യു­ടെ വി­യര്‍പ്പും പങ്കും ഉ­ണ്ടെ­ന്ന് ചു­രുക്കം. 'ഏ­തു­പു­രു­ഷ­ന്റെയും വി­ജ­യ­ത്തി­ന് പി­ന്നില്‍ ഒ­രു സ്­ത്രീ­യു­ണ്ടാവും' എ­ന്ന് ചൊല്ലി ന­ട­ക്കു­ന്ന­വര്‍ അ­വ­ള്‍ക്ക് സ്വ­ത്തില്‍ അ­വ­കാ­ശം നല്‍­കു­ന്ന­തി­ന് ത­യ്യാ­റല്ലാ­യെന്നും സാ­രം.
ഇങ്ങ­നെ ജീ­വി­ത­ത്തി­ലെ മ­റ്റു­പ­ല­മേ­ഖ­ല­ക­ളി­ലെയും പോ­ലെ വ­രുമാ­നോ­ത്­പാ­ദ­ന­ത്തിലും തു­ല്യമാ­യ പ­ങ്കാ­ളി­ത്തം സ്­ത്രീ­ക്കു­ണ്ടെ­ങ്കിലും അ­വ­ളു­ണ്ടാ­ക്കു­ന്ന വ­രു­മാ­നം ക­വര്‍­ന്നെ­ടുത്ത്, അ­തു­പ­യോ­ഗി­ച്ച് സ­മ്പ­ത്തു­ണ്ടാ­ക്കി ആ സ്വ­ത്തു­ക്ക­ളു­ടെ ബ­ല­ത്തി­ല്‍ അവ­ളെ ചൂഷ­ണം ചെ­യ്യു­ന്ന­രീതി­യാ­ണ് നി­ല­നില്‍­ക്കുന്ന പു­രു­ഷാ­ധിപ­ത്യ വ്യ­വ­സ്ഥ­യ്­ക്കുള്ളത്. ഈ സാ­ഹ­ച­ര്യ­ത്തില്‍ വി­വാ­ഹ­മോച­നമോ മ­റ്റെ­ന്തെ­ങ്കിലും കു­ടും­ബ­ച്ഛി­ദ്ര­ങ്ങളോ നി­മി­ത്തം ഭര്‍­തൃ­ഗൃ­ഹം ഉ­പേ­ക്ഷി­ക്കേ­ണ്ടി­വ­രു­ന്ന സ്­ത്രീ­ക്ക് മാതൃ (പിതൃ) ഗൃ­ഹ­ത്തില്‍ അ­ഭ­യ­മി­ല്ലെ­ങ്കില്‍ പെ­രു­വഴിയോ തൂ­ക്കുക­യറോ മാത്രം ശ­ര­ണാ­മായുള്ള അ­വ­സ്ഥ­യാ­ണ് ന­മ്മു­ടെ സ­മൂ­ഹ­ത്തി­ലു­ള്ളത്. കു­ടും­ബ ബ­ന്ധ­ങ്ങള്‍ കൂ­ടു­തല്‍ കൂ­ടു­തല്‍ ശി­ഥി­ല­മാ­യി കൊ­ണ്ടി­രി­ക്കു­ന്ന കേ­ര­ള സ­മൂ­ഹ­ത്തി­ലെ സ്­ത്രീ, വള­രെ വലി­യ സ­ങ്കീര്‍ണ്ണതയാണ് ഈ കാ­ര്യ­ത്തില്‍ നേ­രി­ടു­ന്ന­ത്. 2008 - ലെ ഗാര്‍ഹി­ക പീ­ഡ­ന നി­രോ­ധ­ന നി­യ­മ­ത്തി­ലെ 17-ാം വ­കുപ്പ് ­പ്ര­കാ­രം സ്­ത്രീ­ക്ക് താന്‍ പ­ങ്കു­പാര്‍­ത്തി­രു­ന്ന വീ­ട്ടില്‍ താ­മ­സി­ക്കു­ന്ന­തി­നു­ള്ള അ­വ­കാ­ശം ല­ഭി­ച്ചത്, സ്ത്രീ പദ­വി സം­ര­ക്ഷ­ണ­ത്തി­ലെ ഒ­രു നാ­ഴി­ക­കല്ലാണ്. എ­ന്നാല്‍ ഇ­ത്ത­ര­ത്തി­ലുള്ള റെ­സി­ഡന്‍­സ് ഒര്‍ഡര്‍ ല­ഭി­ക്കു­ന്ന സ്­ത്രീ­യു­ടെ അവസ്ഥ, ഒ­ഴി­പ്പി­ക്കല്‍ ഭീ­ഷ­ണി­ക്ക് താല്‍­ക്കാലി­ക സ്റ്റേ വാ­ങ്ങി­യി­രി­ക്കുന്ന ഒ­രു കു­ടി­കി­ട­പ്പു­കാര­ന്റെ അ­വ­സ്ഥ­യില്‍ നിന്നും ഒ­ട്ടും ഭേ­ദ­വുമല്ല. ഈ വ­കു­പ്പ് സ്വ­ത്തി­ന്റെ ഉ­ട­മസ്ഥ­ത­യോ, ത­ന്റേതാ­യ അം­ശം ഭാ­ഗി­ച്ചു­കി­ട്ടു­ന്നതിനോ അ­വള്‍­ക്ക് അ­വ­കാ­ശം നല്‍­കു­ന്നില്ല. ഭര്‍­തൃ വീ­ട്ടില്‍ താ­മ­സി­ക്കാന്‍ നിര്‍­വ്വാ­ഹ­മില്ലാ­തെ വേര്‍­പെ­ട്ടു­താ­മ­സി­ക്കാന്‍ ത­യ്യാ­റാ­കു­ന്ന സ്­ത്രീ­ക്ക് ത­ന്റെ ജീ­വി­തകാ­ല സ­മ്പാദ്യം മു­ഴു­വന്‍ അ­യാള്‍­ക്ക് നല്‍­കി പോ­രേ­ണ്ടി­വ­രു­ന്ന അ­വ­സ്ഥ ത­ന്നെ­യാ­ണ് നി­ല­നില്‍­ക്കു­ന്ന­ത്.
ജ­സ്­റ്റി­സ് വി.ആര്‍ കൃ­ഷ്­ണ­യ്യര്‍ അ­ദ്ധ്യ­ക്ഷനാ­യ നി­യ­മ പ­രി­ഷ്‌കാ­ര ക­മ്മീ­ഷനും സംസ്ഥാ­ന സര്‍­ക്കാ­രി­ന്റെ വ­നി­താ­ന­യവു­മൊ­ക്കെ വി­വാ­ഹാന­ന്ത­ര സ്വ­ത്തില്‍ സ്­ത്രീ­ക്ക് അ­വ­കാ­ശം നല്‍­ക­ണ­മെ­ന്ന് നിര്‍­ദ്ദേ­ശ­മു­യര്‍­ത്തി­യി­ട്ടു­ണ്ടെ­ങ്കിലും ഫ­ല­പ്ര­ദ­മാ­യ ന­ട­പ­ടി­ക­ളൊന്നും ത­ന്നെ നാ­ളി­തുവ­രെ ഉ­ണ്ടാ­യി­ട്ടില്ല. ഇ­തി­നായി കൂ­ടുതല്‍ പ­ങ്ക് വ­ഹി­ക്കേണ്ട കേ­ന്ദ്ര­ഗ­വണ്‍­മെന്റി­ന് മു­ന്നില്‍, ഈ വിഷ­യം ശ­ക്ത­മാ­യി ഉ­യര്‍­ത്തു­വാന്‍ ഇ­വി­ടു­ത്തെ ജന്‍­ഡര്‍ ഗ്രൂ­പ്പു­കള്‍­ക്ക് ക­ഴി­ഞ്ഞി­ട്ടു­മില്ല. ഇ­തി­നാ­വ­ശ്യമാ­യ ബ­ഹു­ജ­ന സ­മ്മര്‍­ദ്ദ­മോ, സ­മ്മതിയോ ഇ­നിയും ഉ­യര്‍­ന്നു­വ­ന്നി­ട്ടു­മില്ല. വി­വാ­ഹാന­ന്ത­ര സ്വ­ത്തി­ലെ കൂ­ട്ടു­ടമ­സ്ഥ­ത ഒരു ഔ­ദാ­ര്യമല്ല, അ­വ­കാ­ശ­മാ­ണ് എ­ന്ന് സ്­ത്രീ­കളും തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).